കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്സൈസ് വകുപ്പ് നടത്തിവരുന്ന പ്രത്യേക പരിശോധനയിൽ (ഓപ്പറേഷൻ ഡി ഹണ്ട്) വൻ കഞ്ചാവ് ശേഖരം പിടികൂടി. കാവനാട് ആൽത്തറമൂട് ഭാഗത്തുനിന്ന് 16.205 കിലോഗ്രാം കഞ്ചാവുമായി കല്ലുവാതുക്കൽ നടയ്ക്കൽ അരുണാലയം വീട്ടിൽ അരുണനെ (37) കൊല്ലം എക്സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തു. ജില്ലയിലെ ലഹരിമരുന്ന് മൊത്തവിതരണ ശൃംഖലയിലെ പ്രധാനിയാണ് പിടിയിലായ അരുണനെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിർത്തി കടന്നുള്ള ലഹരിക്കടത്ത് തടയുന്നതിനായി എക്സൈസ് ഇൻസ്പെക്ടർ പി. ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി വലയിലായത്. വൻതോതിൽ കഞ്ചാവ് എത്തിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കും. പ്രതിക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തു.
എക്സൈസ് ഇൻസ്പെക്ടർക്കൊപ്പം സ്പെഷ്യൽ ഷാഡോ ടീമംഗങ്ങളായ സിവിൽ എക്സൈസ് ഓഫീസർമാരായ എസ്. സാലിം, ടി. എസ്. സൂരജ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ഷെഫീക്ക് ബി., അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ (ഗ്രേഡ്) എസ്. ബിനുലാൽ, എസ്. അനിൽകുമാർ, ഡ്രൈവർ സന്തോഷ് കുമാർ എന്നിവരും റെയ്ഡിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് കഴിയും വരെ ജില്ലയിലെ ലഹരി വിരുദ്ധ പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി.




